എഫ്.സി.ആർ.എ ചട്ടങ്ങൾ കർശനമാക്കിയതിൽ കടുത്ത ആശങ്കയിൽ ക്രൈസ്തവ സഭകൾ
കോട്ടയം: എഫ്.സി.ആർ.എ ചട്ടങ്ങൾ കർശനമാക്കിയതിൽ കടുത്ത ആശങ്കയിൽ ക്രൈസ്തവ സഭകൾ. തുടർ നടപടികൾ ചർച്ച ചെയ്യാൻ സി.ബി.സി.ഐ ഡൽഹിയിൽ അടിയന്തര യോഗം വിളിച്ചു. ചട്ട ഭേദഗതി നിയവിരുദ്ധമെന്നാണ് സഭകളുടെ വിമർശനം.
വിദേശ സംഭാവന സ്വീകരിക്കാനും ചെലവഴിക്കാനും മാനദണ്ഡങ്ങൾ കർശനമാക്കിയാണ് കേന്ദ്ര സർക്കാർ എഫ്.സി.ആർ.എ ചട്ടങ്ങൾ ഭേദഗതി ചെയ്തത്. എഫ്.സി.ആർ.എ നിയമഭേദഗതി ബില്ല് വീണ്ടും പാർലമെന്റിൽ കൊണ്ടുവരുന്നതിന് മുന്നോടിയായാണ് പുതിയ ചട്ട ഭേദഗതി.
ദേവാലയങ്ങൾ നവീകരിക്കുക, വേദഗ്രന്ധങ്ങൾ അച്ചടിക്കുക തുടങ്ങി 105 തരം പ്രവർത്തനങ്ങൾക്ക് മാത്രമേ ഇനിമുതൽ വിദേശ ഫണ്ട് ഉപയോഗിക്കാനാകൂ. ഏത് തരം പ്രവർത്തനത്തിനാണ് പണം ചെലവഴിക്കുന്നത് എന്നത് രജിസ്ട്രേഷൻ സമയത്ത് കേന്ദ്ര സർക്കാരിനെ അറിയിക്കണം.
മത പരിവർത്തനത്തിന് പണം ചെലവഴിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. വർഷത്തിനിടയിൽ 10 ലക്ഷം രൂപയെങ്കിലും ചെലവഴിക്കുന്ന സ്ഥാപനങ്ങൾക്കേ എഫ്.സി.ആർ.എ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ഇതടക്കം കർശന വ്യവസ്ഥകൾ ഉൾക്കൊള്ളിച്ച പുതിയ ഭേദഗതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിലായി.
കേന്ദ്ര സർക്കാർ നീക്കത്തിൽ കടുത്ത പ്രതിഷേധത്തിലാണ് രാജ്യത്തെ ക്രൈസ്തവ സഭകൾ. എഫ്.സി.ആർ.എ അടിയന്തര യോഗം ചേർന്ന് തുടർനടപടികൾ പ്രഖ്യാപിക്കും. അടുത്ത ഞായറാഴ്ച ദേശീയ പ്രാർഥനാ ദിനമായി ആചരിക്കും. കേന്ദ്രത്തിന്റേത് ക്രൈസ്തവ സഭകളുടെ സ്വത്ത് ലക്ഷ്യമിട്ടുള്ള നീക്കമെന്നാണ് കോൺഗ്രസ് ആരോപണം.



Comments
Post a Comment