സങ്കീർത്തനത്തിലൂടെ ദിവസം തുടങ്ങാം : സങ്കീര്‍ത്തനങ്ങള്‍ 2 : 1-12
ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിനു വ്യര്‍ഥമായി ഗൂഢാലോചന നടത്തുന്നു?
കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനും എതിരേ ഭൂമിയിലെ രാജാക്കന്‍മാര്‍ അണിനിരക്കുന്നു; ഭരണാധിപന്‍മാര്‍ കൂടിയാലോചിക്കുന്നു.
അവര്‍ വച്ചവിലങ്ങുകള്‍ തകര്‍ക്കാം;അവരുടെ ചങ്ങലപൊട്ടിച്ചു മോചനം നേടാം.
സ്വര്‍ഗത്തിലിരിക്കുന്നവന്‍ അതു കേട്ടു ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു.
അവിടുന്ന് അവരോടു കോപത്തോടെ സംസാരിക്കും;
ക്രോധത്തോടെ അവരെ സംഭീതരാക്കും.
എന്‍റെ വിശുദ്ധ പര്‍വതമായ സീയോനില്‍ ഞാനാണ് എന്‍റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുളിച്ചെയ്യും.
കര്‍ത്താവിന്‍റെ കല്‍പന ഞാന്‍ വിളംബരം ചെയ്യും; അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നീ എന്‍റെ പുത്രനാണ്;
ഇന്നു ഞാന്‍ നിനക്കു ജന്‍മം നല്‍കി.
എന്നോടു ചോദിച്ചുകൊള്ളുക,
ഞാന്‍ നിനക്കു ജനതകളെ അവകാശമായിത്തരും;
ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും.
ഇരുമ്പുദണ്ഡുകൊണ്ടു നീ അവരെ തകര്‍ക്കും,
മണ്‍പാത്രത്തെയെന്നപോലെ നീ അവരെ അടിച്ചുടയ്ക്കും.
രാജാക്കന്‍മാരേ, വിവേകമുള്ളവരായിരിക്കുവിന്‍,
ഭൂമിയുടെ അധിപന്‍മാരേ, സൂക്ഷിച്ചുകൊള്ളുവിന്‍.
ഭയത്തോടെ കര്‍ത്താവിനു ശുശ്രൂഷചെയ്യുവിന്‍;
വിറയലോടെ അവിടുത്തെ പാദം ചുംബിക്കുവിന്‍;
അല്ലെങ്കില്‍, അവിടുന്നു കോപിക്കുകയും
നിങ്ങള്‍ വഴിയില്‍വച്ചു നശിക്കുകയും ചെയ്യും.
അവിടുത്തെ കോപം ക്ഷണത്തില്‍ ജ്വലിക്കുന്നു.
കര്‍ത്താവില്‍ ശരണം വയ്ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍.

Comments
Post a Comment