പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: സഭയും സമൂഹവും നേരിടുന്ന സാമുദായിക വിഷയങ്ങൾ പരിഹരിക്കപ്പെടാൻ പരസ്പര കേൾവിയും തുറന്ന സംവാദവും അനിവാര്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്.ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച സംസാരിക്കുകയായിരുന്നു അദ്ദേഹം.സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി പങ്കാളിത്ത സഭയുടെ ആത്മാവോടെ മുന്നേറേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഓർമ്മിപ്പിച്ചു.
സീറോ മലബാർ സഭ ഈ വർഷം സമുദായ ശാക്തീകരണ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ, 'സമുദായ ശാക്തീകരണം' എന്ന കേന്ദ്രവിഷയത്തെ ആസ്പദമാക്കി 18 ഉപവിഷയങ്ങളിൽ ഗ്രൂപ്പ് ചർച്ചകൾ, പ്ലീനറി സെഷനുകൾ, വിഷയാവതരണങ്ങൾ എന്നിവ നടത്തി. മോഡറേറ്റർ മോൺ. സെബാസ്റ്റ്യൻ വേത്താനത്തിന്റെ നേതൃത്വത്തിലാണ് ചർച്ചകൾ ക്രമീകരിച്ചത്. പൊതുചർച്ചയിൽ, അംഗങ്ങൾ ഉന്നയിച്ച സഭാ–സാമൂഹ്യ– സാമുദായിക വിഷയങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാണെന്നും, അവയ്ക്ക് ദീർഘകാലവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി തുടർകാലയളവിൽ കൂരിയയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തന പദ്ധതികൾ രൂപപ്പെടുത്തുമെന്നും രൂപതാധ്യക്ഷൻ അറിയിച്ചു.
പാസ്റ്ററൽ കൗൺസിൽ ചെയർമാനും ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പളുമായ ഡോ. വി. പി. ദേവസ്യ വള്ളിക്കാവുങ്കൽ സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. മുഖ്യ വികാരി ജനറാൾ റവ. ഫാ. ജോസഫ് തടത്തിൽ ആശംസകൾ നേർന്നു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. സിജി ആൻറണി തെക്കേടത്ത് 365 അംഗങ്ങളുള്ള കൗൺസിലിൽ 70%ത്തിലേറെ ഈ ചടങ്ങിൽ പങ്കെടുത്തു എന്നത് ഏറെ പ്രസക്തമാണെന്ന് നന്ദി പ്രകാശനത്തിൽ പറഞ്ഞു.



Comments
Post a Comment