ക്രിസ്മസ് ട്രീ വന്ന വഴികൾ

 ക്രിസ്മസ് ട്രീ  ഒരുക്കാന്‍ തുടങ്ങിയതെന്നാണെന്നതിനെക്കുറിച്ച് നിശ്ചയമില്ല.  നിത്യഹരിതവൃക്ഷങ്ങള്‍, പ്രത്യേകിച്ചും ഫിര്‍ മരങ്ങള്‍ അല്ലെങ്കില്‍ ദേവതാരുമരങ്ങള്‍ ശിശിരകാലാനുബന്ധിയായ ആഘോഷത്തോടനുബന്ധിച്ച് അലങ്കരിക്കുന്ന പതിവ് പ്രാചീനമാണെന്നു പറയാം.


വസന്തകാലം വേഗം വന്നെത്തുന്നതിന്, അതായത് പുതുജീവന്‍റെ ആഗമനത്തിന് വേണ്ടിയുള്ള ഒരാചാരമായിരുന്നത്. റോമാക്കാര്‍ക്കും ഈ പതിവുണ്ടായിരുന്നത്രെ.  ഏതായാലും എ.ഡി. ആയിരത്തോടടുത്ത്  നിത്യജീവന്‍റെ അടയാളമായിട്ടാണ് ക്രിസ്മസ് ട്രീ ഒരുക്കിത്തുടങ്ങിയത്.  ക്രിസ്തുവിന്‍റെ മനുഷ്യാവതാരംവഴി നമുക്കു നിത്യജീവന്‍, മരണത്തെ അതിജീവിക്കുന്ന നവജീവന്‍ നേടിത്തന്നതിന്‍റെ അനുസ്മരണമാണ് ഇതു വഴി നാം ആഘോഷിക്കുക.  പിരമിഡ് ആകൃതിയിലുള്ള ഈ മരങ്ങള്‍ പറുദീസയിലെ മരങ്ങളെ പ്രതിനിധാനം ചെയ്യുന്നു എന്നും പറയപ്പെടുന്നു.  പഴയ ക്രിസ്ത്യന്‍ പഞ്ചാംഗമനുസരിച്ച് ഡിസംബര്‍ 24 ആദം, ഹവ്വമാരുടെ ദിവസമായിരുന്നത്രെ.  അതുകൊണ്ട് ഈ വൃക്ഷം ഏദനിലെ വൃക്ഷത്തെ സൂചിപ്പിക്കുന്നതായി ക്രൈസ്തവര്‍ കരുതിയിരുന്നു എന്ന വസ്തുത തള്ളിക്കളായാനാവില്ല.  അതും നിത്യജീവനെ സൂചിപ്പിക്കുന്നതാണല്ലോ. ഇതൊടനുബന്ധിച്ച് പല കഥകളുമുണ്ടെങ്കിലും വിശുദ്ധ ബോനിഫസിന്‍റെ സുവിശേഷപ്രഘോഷണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ ശ്രദ്ധേയമാണ്. 

അതിങ്ങനെയാണ്.

വി. ബോനിഫസ് ഇംഗ്ലണ്ടില്‍ നിന്നു സുവിശേഷ പ്രഘോഷണാര്‍ഥം ജര്‍മനിയിലേക്കു വരുമ്പോള്‍ ജര്‍മിയിലെ ചില വിജാതീയര്‍, ഒരു ബാലനെ അവര്‍ ആരാധിച്ചിരുന്ന ഒരു ഓക്കുവൃക്ഷത്തിനു ബലിയര്‍പ്പിക്കാനായി ഒരുങ്ങുന്നതു കണ്ടു.  അതില്‍ കോപിച്ച് വിശുദ്ധന്‍ അതിനെ എതിര്‍ക്കുകയും ആ ഓക്കുവൃക്ഷം ചുവടെ വെട്ടിക്കളയുന്നതിനാജ്ഞാപിക്കുകയും ചെയ്തു. എന്നാല്‍ അത്ഭുതകരമായി വെട്ടിക്കളഞ്ഞ വൃക്ഷത്തിന്‍റെ കുറ്റിയില്‍നിന്ന് ഉടനെതന്നെ ഒരു ദേവതാരുമരം മുളച്ചുവളരുകയും വിശുദ്ധന്‍ അതിനെ ക്രിസ്തീയതയുടെ അടയാളമായി കാണുകയും ചെയ്തു.  അദ്ദേഹം ആ രാത്രിയില്‍ത്തന്നെ അവരോടു സുവിശേഷം പ്രസംഗിച്ചുവെന്നും അനുയായികള്‍ ഈ മരം മെഴുതിരികളാല്‍ അലങ്കരിച്ചുവെന്നും പറയപ്പെടുന്നു.  ഇത് ക്രിസ്മസ് ട്രീ ഒരുക്കുന്നതിന്‍റെ പശ്ചാത്തലമായി മാറി എന്നാണൊരു കഥ.


മറ്റൊരു മനോഹരമായ കഥ ഇപ്രകാരമാണ്.

ഒരു ക്രിസ്മസ് രാത്രിയില്‍ ഒരു വനപാലകനും കുടുംബവും കൂടി മുറിയില്‍ നെരിപ്പോടിനടുത്തിരുന്നു തീ കായുകയായിരുന്നു.  വാതിലില്‍ ഒരു മുട്ടുകേട്ട് അയാള്‍ വാതില്‍ തുറന്നപ്പോള്‍, ഒരു നിസ്സഹായനായ ചെറിയ കുട്ടി വാതില്‍പ്പടിയില്‍ നില്‍ക്കുന്നു.  അദ്ദേഹം അവനെ സ്വീകരിച്ച് അവനു കുളിക്കാനും ഭക്ഷിക്കാനും വേണ്ടതുനല്കിയശേഷം തന്‍റെ കുട്ടികളുടെ കിടക്കയില്‍ത്തന്നെ ഉറങ്ങാന്‍ അനുവദിച്ചു.  നേരം പുലര്‍ന്നപ്പോള്‍, അതായത് ക്രിസ്മസ് ദിനത്തില്‍ മാലാഖമാരുടെ ഗാനംകേട്ടാണ് അവര്‍ ഉണര്‍ന്നത്. ആ ചെറിയ കുട്ടിയാകട്ടെ, ഉണ്ണിയേശുവായി മാറി. ഉണ്ണിയേശു അവരുടെ കുടിലിന്‍റെ മുറ്റത്തെ ദേവതാരുവില്‍നിന്ന് ഒരു ഒരു കമ്പു മുറിച്ച് അവര്‍ക്കു കൃതജ്ഞതയര്‍പ്പിച്ചശേഷം അപ്രത്യക്ഷനായി.  ഇതിനുശേഷമാണത്രേ, ക്രിസ്മസ് രാത്രിയില്‍ മരങ്ങള്‍ അലങ്കരിക്കുന്ന പതിവാരംഭിച്ചത്.

ഏതായാലും പത്തൊമ്പതാം നൂറ്റാണ്ടില്‍, ഇംഗ്ലണ്ടില്‍ ക്രിസ്മസ്ട്രീ പ്രചാരത്തിലായി എന്നു രേഖകള്‍ പറയുന്നു. ഏതായാലും ഇന്ന് ക്രിസ്മസ് കാലത്ത് ട്രീയൊരുക്കാത്ത ദേവാലയങ്ങളോ ക്രൈസ്തവകുടുംബങ്ങളോ ഉണ്ടാകില്ല.  അക്രൈസ്തവര്‍പോലും അലങ്കരിച്ച ട്രീകള്‍ കടകളില്‍നിന്നു വാങ്ങി വീടുകളലങ്കരിക്കാറുണ്ട്.  പറുദീസയിലെ ജീവന്‍റെ വൃക്ഷത്തിന്‍റെ അനുസ്മരണം, മനുഷ്യനായി അവതരിച്ച യേശുവിന്‍റെ അനുസ്മരണവുമായി ബന്ധപ്പെട്ടതുതന്നെ. പാപത്തിന്‍റെ ശിക്ഷയായ മരണത്തില്‍നിന്ന് നമുക്കു യേശു നേടിത്തന്ന നിത്യജീവനെ അതോര്‍മിപ്പിക്കുന്നു

Comments

Popular posts from this blog

പാലാ രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം: ചിത്രങ്ങൾ സഹിതം

പ്രവിത്താനം പള്ളിയിൽ നടന്ന കുടമാറ്റം ഹൈന്ദവ- ക്രൈസ്തവ സമൂഹത്തിൻറെ സ്നേഹപ്രഖ്യാപന ചടങ്ങ്

ഇടയൻ്റെ സ്വപ്നത്തോട് കൈകോർത്ത് രാമപുരം പിതൃവേദി