മദ്യവില്പന മൂലം സര്‍ക്കാരിന് വരുമാനം ലഭിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ നേരിടാൻ പതിന്‍മടങ്ങിരട്ടി തുക മുടക്കേണ്ടി വരുന്നു: ബിഷപ് കല്ലറങ്ങാട്ട്
കോട്ടയം: മദ്യവില്പന മൂലം സര്‍ക്കാരിന് വരുമാനം ലഭിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ നേരിടാന്‍വേണ്ടി അതിന്റെ പതിന്‍മടങ്ങിരട്ടി തുക മുടക്കേണ്ടി വരുന്നു എന്നുള്ളതുകൊണ്ട് വരുമാന നഷ്ടമുണ്ടാക്കുന്ന ഒരു വരുമാനമാണ് മദ്യവരുമാനമെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് .ലഹരി വിപത്തിനെതിരെ പാലാ രൂപതയിലെ 300 കോണ്‍വെന്റുകളില്‍ നിന്നുള്ള സിസ്റ്റേഴ്‌സിന്റെ ഏകദിന സംഗമം പാലാ അരുണാപുരം അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയുടെ മാർഗ്ഗത്തിൽ അദ്ധ്വാനിച്ച് ജീവിക്കാന്‍ ഇഷ്ടമില്ലാത്തവരാണ് മയക്കുമരുന്നുണ്ടാക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതെന്നുംനല്ല ബിസിനസ്സ് നടത്തിയാല്‍ കുറഞ്ഞ പണസമ്പാദനമേ ഉണ്ടാകൂവെന്ന ചിന്തയാണ് ലഹരി ഉല്പാദനത്തിനും വിപണനത്തിനും പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മദ്യവും മയക്കുമരുന്നും പരസ്യമില്ലാതെ വിപണനം നടത്തപ്പെടുന്ന ബിസിനസ്സാണെന്നും ലഹരി മനുഷ്യനിലേക്ക് ചെല്ലുമ്പോള്‍ മനസാക്ഷിയില്ലാതാവുകയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി
രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ചു. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ലി പോള്‍, പ്രസാദ് കുരുവിള എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപതയിലെ ജനപ്രതിനിധികള്‍, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പല്‍മാര്‍, പി.റ്റി.എ. പ്രസിഡന്റുമാര്‍, ഇടവക പ്രതിനിധികള്‍ എന്നിവരുടെയും വിശേഷാല്‍ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചതിന് തുടര്‍ച്ചയായിട്ടാണ് രൂപതയിലെ സിസ്റ്റേഴ്‌സിന്റെ സംഗമം സംഘടിപ്പിച്ചത്.പ്രാദേശിക ഇടവകാതിര്‍ത്തിക്കുള്ളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് സിസ്റ്റേഴ്‌സിന്റെ സഹകരണം ഏര്‍പ്പെടുത്തുന്നത്. രൂപതാ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.രൂപതാ വികാരി ജനറാള്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് സമാപന സന്ദേശം നല്‍കി.ആന്റണി മാത്യു, സാബു എബ്രാഹം, ജോസ് കവിയില്‍, അലക്‌സ് കെ. എമ്മാനുവേല്‍, ടിന്റു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.


Comments
Post a Comment